കാസർഗോഡ്: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ്വേര്‍ തയാറാക്കാനുള്ള പദ്ധതിയില്‍ നിന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയത് സിങ്കിള്‍ ബിഡര്‍ ആയതു കൊണ്ടാണെന്ന മന്ത്രി വാസവന്റെ വാദം പച്ചക്കള്ളമാണെന്നും രണ്ടാമതും ടെൻഡർ വിളിച്ച് ഈ ചുമതല ദിനേശ് സഹകരണ സംഘത്തെ ഏൽപ്പിച്ചതിൽ ശക്തമായ കള്ളക്കളികൾ നടന്നിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാസർഗോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക ബിഡറായാലും അനുവദിക്കാമെന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി കൂടിയാലോചനകള്‍ക്കും നിയമോപദേശത്തിനും ശേഷമാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറക്കിയ ശേഷം പിന്നെയും ഇതേ കാരണം പറഞ്ഞ് ഒഴിവാക്കിയെന്നു പറയുന്നത് കള്ളക്കളിയാണ്.
രണ്ടാമതും ടെന്‍ഡര്‍ വിളിച്ചത് സംസ്ഥാനത്തെ 1612 പ്രാഥമിക സംഘങ്ങളും അവയുടെ ശാഖകളുമടക്കം 4415 ഇടങ്ങളില്‍ പൊതു സോഫ്റ്റ്വേര്‍ സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു.
ടെന്‍ഡര്‍ പ്രക്രിയയില്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ ഇടപെടലുകളും ക്രമക്കേടുകളും സംബന്ധിച്ച് സിഎജിയുടെയോ ഹൈക്കോടതിയുടെയോ മേല്‍നോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ കള്ളക്കളി പൊളിച്ചടുക്കുമെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.